top of page
  • Writer's pictureJoseph Thaipparambil

സൂര്യാഘാതം : ശ്രദ്ധിക്കുക

സൂര്യനിൽ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം (Sunburn).


അൾട്രാവൈലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാവാറ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്.


Image : google

അമിതചൂടിത്തുടർന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസ്സായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. തലച്ചോർ, കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉയർന്ന താപനില സാരമായി ബാധിക്കും. അമിതചൂടിൽ ആവശ്യത്തിനു വെള്ളം കുടിക്കാതെ കഴിയുന്നതുമൂലം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടും സൂര്യാഘാതം സംഭവിക്കാം. അമിത ചൂടിൽ കഠിനജോലികൾ ചെയ്യുന്നവരിൽ കുറഞ്ഞസമയം കൊണ്ടും സൂര്യാഘാതമുണ്ടാകാം.


സൂര്യാഘാതത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍


1. അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഈര്‍പ്പം

2. കഠിനമായ ചൂടുള്ള കാലാവസ്ഥ

3.അണുബാധ

4. Thyrotoxicosis

5.മദ്യ ലഹരിക്കടിമപ്പെട്ട അവസ്ഥ

6.വാര്‍ദ്ധക്യം

7.പൊണ്ണത്തടി

8.അനുയോജ്യമല്ലാത്ത വസ്ത്രധാരണരീതി


ആരോഗ്യ പ്രശ്നങ്ങൾ


കഠിനമായ ചൂടിൽ പേശികളിലെ പ്രോട്ടീനുകൾ വിഘടിക്കുകയും വൃക്ക സ്തംഭനം ഉൾപ്പെടെയുള്ള സങ്കീർണതകൾ ഉണ്ടാകുകയും ചെയ്യാം. തലച്ചോറിനേയും സൂര്യാഘാതം ബാധിക്കും. അസ്വഭാവികമായ പെരുമാറ്റങ്ങളും അപസ്മാരബാധ പോലുള്ള ലക്ഷണങ്ങളും ഇതിനെത്തുടർന്നുണ്ടാകാം. തീവ്രമായ അബോധാവസ്ഥക്കും (കോമ) സൂര്യാഘാതം ഇടയാക്കാം.


സൂര്യാതപം (Sunburn) ചര്‍മ്മത്തെയാണ് കൂടുതലായും ബാധിക്കുന്നത്. അധികനേരം വെയിലേറ്റ ഭാഗങ്ങളില്‍ തൊലിപ്പുറത്ത് ആദ്യം മുളകരച്ചു പുരട്ടിയ പോലുള്ള നീറ്റലോ, വെള്ളം വീഴുമ്പോള്‍ പുകച്ചിലോ തോന്നും. ഒന്നോ രണ്ടോ ദിവസത്തിനകം തൊലിയുടെ മേല്‍പ്പാളി പൊളിഞ്ഞിളകും. ക്രമേണ ചര്‍മ്മം പഴയപടി ആയിത്തീരും.

സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാവയലറ്റ് രശ്മികളാണ് ഇവിടുത്തെ പ്രധാനവില്ലന്മാര്‍. അതിനെത്തന്നെ UVA എന്നും UVB എന്നും തരം തിരിച്ചിരിക്കുന്നു. ഇതില്‍ UVB യാണ് സൂര്യാതപത്തിന് കാരണം. അതുകൊണ്ട് അതിനെ 'Sunburn spectrum' എന്നാണ് പറയുന്നത്.

എന്നാല്‍ ഗുരുതരമായ സൂര്യാഘാതം (Sun stroke) രണ്ടുതരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാം.രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തില്‍പെട്ട സൂര്യാഘാതം കണ്ടുവരുന്നത്.ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്റെ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയവ മുതല്‍ അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥക്കും വരെ ഇടയാക്കുന്നു. വൃദ്ധജനങ്ങളില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ചര്‍മം ഉണങ്ങി വരണ്ടിരിക്കും.


രണ്ടാമത്തേത്, മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്തവരില്‍ അമിത ചൂടില്‍ അത്യധ്വാനത്തിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സൂര്യാഘാതമാണ്. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും ഇത് വൃക്കകളില്‍ അടിഞ്ഞുകൂടി വൃക്കസ്തംഭനം ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. അത്യധ്വാനത്തെ തുടര്‍ന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരില്‍ ആദ്യം പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ശരീരം വിയര്‍ത്ത് നനഞ്ഞിരിക്കും.


സൂര്യാഘാതത്തിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ (Warning signs)


1.വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം

2.ക്ഷീണം

3.ഓക്കാനവും ചെറിയ തലകറക്കവും

4.സാധാരണയിലധികമായി വിയര്‍ക്കുക

5. ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്

6.ആഴം കുറഞ്ഞ, എന്നാല്‍ വേഗം കൂടിയ ശ്വാസമെടുപ്പ്

7.പേശികളുടെ കോച്ചിപ്പിടുത്തം


ചികിത്സ


ശരീരം തണുപ്പിക്കുകയാണ് പ്രാഥമിക ചികിത്സയിൽ മുഖ്യം. തണലുള്ള സ്ഥലത്തേക്കു മാറ്റിയ ശേഷം തണുത്ത വെള്ളം കൊണ്ട് ദേഹമാസകലം തുടയ്ക്കണം. ഐസ് കക്ഷത്തിലും തുടയിടുക്കിലും വയ്ക്കുന്നത് താപനഷ്ടം കൂട്ടാൻ ഉപകരിക്കും.

രോഗിയുടെ ശരീരതാപം 101 ഡിഗ്രി ഫാറന്‍ഹീറ്റില്‍ എത്തിയാല്‍, ഒരു തണുത്ത മുറിയില്‍ ഒരു വശത്തേക്ക്‌ ചരിച്ച്‌, റിക്കവറി പൊസിഷനില്‍ (രോഗശമന രിതിയില്‍), അയാളെ കിടത്താം

ശരീര താപം വീണ്ടും വര്‍ദ്ധിക്കാന്‍ തുടങ്ങിയാല്‍, താണുപ്പിക്കല്‍ പ്രക്രീയ ആവര്‍ത്തിക്കണം.തുടർന്ന് രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയും വിദഗ്ദ്ധചികിത്സയ്ക്ക് വിധേയയാക്കുകയും വേണം. ചികിത്സിച്ചില്ലെങ്കില്‍ മരണം സംഭവിക്കാം.



വേനല്‍ചൂടിനെ നേരിടാം


1. നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടുലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം

2. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും

3. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക

4. അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക. രാവിലെ പത്തുമുതല്‍ ഉച്ചക്ക് രണ്ടുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക

5. നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്

6.നട്ടുച്ചനേരത്തുള്ള ജാഥകള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക

7. പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക



Source : Wikipedia, Mathrubhumi, Vikaspedia








17 views0 comments
bottom of page